ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാർഷിക മേഖലയിലെ പ്രതിസന്ധികൾ നേരിടാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭയിൽ നടന്ന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ ഇന്ധന വിപണിയിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇന്ധനലഭ്യത ഉറപ്പുവരുത്താൻ കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല.
വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം പരിഗണിച്ച്, പുതിയ അന്താരാഷ്‌ട്ര സ്രോതസ്സുകളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാൻ കരാറുകളിൽ ഏർപ്പെടും. ഊർജ്ജ ആവശ്യങ്ങൾക്കായി ഒരു പ്രത്യേക മേഖലയെ മാത്രം ആശ്രയിക്കാതെ, കൂടുതൽ രാജ്യങ്ങളുമായി സഹകരിച്ച് വിതരണ ശൃംഖല വിപുലീകരിക്കും. ഇതിന്റെ ഭാഗമായി എൽപിജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27-ൽ നിന്ന് 41 ആയി ഉയർത്തിയിട്ടുണ്ട്.
രാജ്യത്തെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഇന്ന് സഭയെ അറിയിച്ചു.















