തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര മഹോത്സവത്തിന് ആവേശകരമായ തുടക്കം. മാർച്ച് 24-ന് ആരംഭിച്ച ഉത്സവ ചടങ്ങുകൾ ഏഴ് ദിവസം നീണ്ടുനിൽക്കും. ഗുരുമന്ദിരത്തിൽ ദേവി പ്രതിഷ്ഠ നടത്തി, തുടർന്ന് ഗുരുപൂജയോടെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചത്. നിരവധി ഭക്തരാണ് ഗുരുപൂജയ്‌ക്ക് സാക്ഷ്യം വഹിച്ചത്.
കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2026-ലെ ‘കരിക്കകത്തമ്മ പുരസ്‌കാര’ത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. സാംസ്കാരിക സമ്മേളനം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ഭാവനയാണ് കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
മാർച്ച് 30-ന് രാവിലെ ക്ഷേത്ര തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ അനന്തപുരി പൊങ്കാല പുണ്യത്തിൽ ലയിക്കും.
നൂറ്റാണ്ടുകൾക്ക് മുൻപ് ദേവിയെ ഗുരുവും മന്ത്രമൂർത്തിയും ചേർന്ന് കരിക്കകം ദേശത്തേക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്നു . തുടർന്ന് തറവാട് മുറ്റത്ത് പച്ചപ്പന്തൽ കെട്ടി ദേവിയെ പ്രതിഷ്ഠിച്ചു. ആ പ്രതിഷ്ഠാവേളയിൽ ഭക്തിപുരസ്സരം സ്ത്രീകൾ പന്തൽ മുറ്റത്ത് പായസം തയ്യാറാക്കി ദേവിക്ക് നിവേദിച്ചു. പിന്നീട് ക്ഷേത്രം നിർമ്മിച്ച് ദേവിയെ വിധിപ്രകാരം പ്രതിഷ്ഠിച്ചപ്പോഴും ഈ വഴിപാട് തുടർന്നുപോന്നു. കാലാന്തരത്തിൽ ഈ ആചാരമാണ് ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ഇന്നത്തെ മഹാപൊങ്കാലയായി മാറിയത്.















