അതിരുകളില്ലാത്ത സ്നേഹം, അവസാനിക്കാത്ത ആഘോഷം! രാജ്യതലസ്ഥാനത്തെ താളമേളങ്ങളാൽ നിറയ്‌ക്കാൻ ജനോത്സവം 2026 മാർച്ച് 27-ന് തുടക്കം കുറിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക തനിമ പ്രവാസലോകത്തും ദേശീയതലസ്ഥാനത്തും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനം സൗഹൃദവേദിയും ജനം ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിസ്മയക്കാഴ്ചയാണിത്.
ഇന്ദ്രപ്രസ്ഥത്തിലെ ഈ ‘കേരള കലാകുംഭമേളയ്‌ക്ക്’ ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയമാണ് വേദിയാകുന്നത്. കലയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംഗമഭൂമിയായി മാറുന്ന സ്റ്റേഡിയത്തിൽ മാർച്ച് 27, 28, 29 തീയതികളിലായാണ് മേള നടക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക വിശ്വരൂപമാണ് ഈ മൂന്നു ദിവസങ്ങളിലായി അനാവരണം ചെയ്യപ്പെടുന്നത്.

പ്രശസ്ത നർത്തകിമാരായ ശോഭന, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ നൃത്തവിരുന്നുകളും, സംഗീത സാമ്രാജ്യത്തിലെ വാനമ്പാടി കെ.എസ്. ചിത്ര അവതരിപ്പിക്കുന്ന ‘ചിത്രാഞ്ജലി’യും ഉത്സവത്തിന് മാറ്റുകൂട്ടും. കൂടാതെ, ജയറാം നയിക്കുന്ന ഇലഞ്ഞിത്തറ മേളത്തിന്റെ ആവേശവും കഥകളി, തെയ്യം, പടയണി തുടങ്ങിയ കലാരൂപങ്ങളും ഡൽഹിയുടെ മണ്ണിൽ കേരളീയാന്തരീക്ഷം സൃഷ്ടിക്കും.
ലോകപ്രശസ്തമായ കഥകളിയും മോഹിനിയാട്ടവും മുതൽ തെയ്യവും തിറയും പോലുള്ള അനുഷ്ഠാന കലകൾ വരെ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ വിളിച്ചോതുന്നു. ചിലങ്കകളുടെ നാദവും ചെണ്ടയുടെ താളവും ചേരുന്ന ഈ കലകൾ വെറുമൊരു വിനോദമല്ല, മറിച്ച് തലമുറകളായി കൈമാറിവരുന്ന വലിയൊരു പൈതൃകമാണ്.
പഞ്ചവാദ്യവും പാണ്ടിമേളവും തായമ്പകയും ഇല്ലാതെ മലയാളിയുടെ ഒരു ഉത്സവവും പൂർണ്ണമാകില്ല. ആയിരക്കണക്കിന് കലാസ്വാദകർ ഒത്തുചേരുന്ന ഈ വാദ്യഘോഷങ്ങൾ ഐക്യത്തിന്റെയും ആവേശത്തിന്റെയും പ്രതീകമാണ്.
തുഞ്ചത്തെഴുത്തച്ഛൻ മുതൽ ആധുനിക കവികൾ വരെ പകർന്നുതന്ന അറിവുകൾ മലയാളിക്ക് എന്നും വഴികാട്ടിയാണ്. എല്ലാവരെയും ഒന്നായി കാണുന്ന മനോഭാവമാണ് കേരള സംസ്കാരത്തിന്റെ കാതൽ. എല്ലാ ഉത്സവവും ഒരേ ആവേശത്തോടെ ആഘോഷിക്കുന്ന മലയാളി മനസ്സ് ഈ ജനോത്സവത്തെയും ഇരുകൈകൾ നീട്ടി സ്വീകരിക്കാൻ സജ്ജമാണ്.
ഈ ‘ജനോത്സവം’ കേവലം ഒരു കലാപ്രകടനമല്ല, മറിച്ച് നമ്മുടെ തനിമയുടെയും ഐക്യത്തിന്റെയും ആഘോഷമാണ്. ഡൽഹിയുടെ മണ്ണിൽ കേരളത്തിന്റെ ഗന്ധവും ശബ്ദവും നിറയുമ്പോൾ അത് ഓരോ മലയാളിയിലും അഭിമാനം ഉണർത്തുന്നു. ഈ ഒത്തുചേരൽ നമ്മുടെ വരുംതലമുറകൾക്ക് കൈമാറാനുള്ള ഊർജ്ജമാകുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ വലിയ മേളത്തിന് നമുക്ക് ഹൃദയപൂർവ്വം കൈകോർക്കാം.
വിജയലക്ഷ്മി. വി. എസ്















