കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ കോച്ചിനെയും സംഘത്തെയും ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ജിസിഡിഎക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട അടക്കമുള്ളവർ രംഗത്തെത്തി. ജിസിഡിഎയുടെ നടപടി അപമാനകരവും കേരളത്തിന്റെ പ്രതിച്ഛായ ബാധിക്കുന്നതും ആണെന്നും അവർ ചൂണ്ടിക്കാട്ടി.
സിപിഎം നേതാവായ ജി. ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിലാണ് ജിസിഡിഎ പ്രവർത്തിക്കുന്നത്. മാർച്ച് 31-നാണ് കൊച്ചിയിൽ ഇന്ത്യ-ഹോങ്‌കോങ് മത്സരം നടക്കേണ്ടത്. മത്സരത്തിന് രണ്ടോ മൂന്നോ ദിവസം മുൻപ് പണം അടക്കുന്നതാണ് പതിവ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ പലപ്പോഴും പ്രതിസന്ധി ഘട്ടത്തിൽ ഐഎസ്എൽ, ദേശീയ ടീമുകളുടെ മത്സരം എന്നിവയ്‌ക്ക് സൗജന്യമായി സ്റ്റേഡിയം നൽകുന്നതിനിടെയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളെ നാണംകെടുത്തുന്ന നിലപാട് ജിസിഡിഎ സ്വീകരിച്ചത്. അതേസമയം സെക്യൂരിറ്റി ഡിപ്പോസിറ്റായ 28 ലക്ഷം രൂപ ഇന്ന് അടയ്‌ക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. മുൻപ് ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പത്രസമ്മേളനവും ജിസിഡിഎ. ഇതുപോലെ തടഞ്ഞിരുന്നു.
ഏഷ്യൻ കപ്പ് ഫുട്‌ബോളിലെ യോഗ്യതാ റൗണ്ടിലെ ഇന്ത്യ-ഹോങ്‌കോങ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം നടത്താനിരുന്ന പത്രസമ്മേളനമാണ് കഴിഞ്ഞ ദിവസം ജിസിഡിഎ തടഞ്ഞത്. സ്റ്റേഡിയത്തിന്റെ വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും ഉൾപ്പെടെ 28 ലക്ഷം രൂപ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പത്രസമ്മേളനത്തിനെത്തിയ ഇന്ത്യൻ ഫുട്ബോൾ കോച്ച് ഖാലിദ് ജമീലടക്കം അപമാനിതനായി മടങ്ങുകയും ചെയ്തു. ആരെയും അകത്ത് കയറ്റേണ്ടെന്ന് പറഞ്ഞ് പ്രവേശന കവാടം അധികൃതർ ചങ്ങലയിട്ട് പൂട്ടിയിരുന്നു.
സ്റ്റേഡിയം അടച്ചുപൂട്ടിയതോടെ വ്യാഴാഴ്ച വൈകുന്നേരം സ്‌റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ പരിശീലനവും മുടങ്ങി. പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടിലാണ് ടീം പരിശീലനം നടത്തിയത്.















