കോഴിക്കോട്: മുസ്ലിം ലീഗ് വനിത സ്ഥാനാർത്ഥികളെ നിർത്തിയതിൽ പ്രതിഷേധം അറിയിച്ച് സമസ്ത. ലീഗിന്റെ മുൻ നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിന് മുൻപ് സമസ്ത നേതാക്കളുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. സംവരണ സീറ്റിൽ മാത്രമാണ് വനിതകളെ നിർത്താൻ അനുവാദം നൽകിയത്. മറ്റിടങ്ങളിൽ പ്രാപ്തരായവരെ നിർത്താൻ ആയിരുന്നു അനുമതി. മുസ്ലിം ലീഗിനുള്ള താക്കീത് കൂടിയായിരുന്നു മുശാവറ അംഗത്തിന്റെ വാക്കുകൾ.
ആകെ രണ്ട് സ്ത്രീകളെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്. ഇതിനെതിരെയാണ് സമസ്ത പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം സ്ത്രീകൾ പ്രചരണത്തിന് ഇറങ്ങിയതിനെതിരെയും സമസ്ത രംഗത്ത് വന്നിരുന്നു. പെൺകുട്ടികൾ തുറന്ന് വാഹനത്തിൽ കയറി ഡാൻസ് കളിക്കുന്നതും സന്തോഷിക്കുന്നതും പുരുഷൻമാർക്കൊപ്പം റോഡിലിറങ്ങുന്നതും മതവിരുദ്ധമാണ് എന്നായിരുന്നു വിമർശനം. ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും സമസ്തയുടെ ഭീഷണി മുഴക്കിയിരുന്നു.















