ന്യൂഡൽഹി: രാജ്യത്തെ മുൾമുനയിൽ നിർത്തിയ വ്യാജ ബോംബ് ഭീഷണികളിൽ 47 കാരൻ അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ചകളിൽ ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങൾ വിവിധ ഇമെയിലുകൾ വഴി അയച്ചതായി ഇയാൾ സമ്മതിച്ചു.
ഡൽഹി പോലീസും ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ മൈസൂരുവിലെ വാടക വീട്ടിൽ നിന്നാണ് ലൂയിസിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബിരുദാനന്തര ബിരുദധാരിയാണ് ലൂയിസ് എന്ന് പൊലീസ് പറഞ്ഞു. തൊഴിൽ രഹിതനായ ഇയാൾ സർക്കാർ സർവീസിൽ നിന്നും വിരമിച്ച അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
ഇന്ത്യയിലൂടനീളം 1,100 ലധികം ഭീഷണി സന്ദേശങ്ങളാണ് പ്രതി അയച്ചതെന്ന് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹി ഹൈക്കോടതി, നിയമസഭ, ദേശീയ തലസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്കും ഇമെയിൽ ഭീഷണി എത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി എഫ്ഐആറുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുവരും.















