ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കാൻ ലക്ഷ്യമിട്ട ലഷ്കർ-ഇ-തൊയ്ബ ഭീകരരുടെ നീക്കം ഡൽഹി പോലീസ് പൊളിച്ചു. ലോട്ടസ് ടെമ്പിൾ ഉൾപ്പെടെ ഡൽഹിയിലെ മൂന്ന് പ്രമുഖ ക്ഷേത്രങ്ങൾ തകർക്കാനായിരുന്നു ഭീകരരുടെ പദ്ധതി.
ഫെബ്രുവരിയിൽ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന് തിരിച്ചടിയായി ലോട്ടസ് ടെമ്പിൾ കൂടാതെ നഗരത്തിലെ മറ്റ് രണ്ട് പ്രധാന ആരാധനാലയങ്ങളായ കൽകാജി മന്ദിറും ഛത്തർപൂർ മന്ദിറും ഭീകരർ ലക്ഷ്യമിട്ടിരുന്നു. ഈ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ ഭീകരർ രഹസ്യമായി പകർത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
ശേഖരിച്ച ദൃശ്യങ്ങളും ക്ഷേത്രങ്ങളുടെ ഭൂപടങ്ങളും ഭീകരർ പാകിസ്ഥാനിലുള്ള ഹാൻഡിലർമാർക്ക് കൈമാറി. വലിയൊരു നാശനഷ്ടത്തിന്റെ ബ്ലൂപ്രിന്റാണ് ഭീകരർ തയ്യാറാക്കിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷബീർ അഹമ്മദ് ലോണാണ് ഇവരിൽ പ്രധാനി. ഇയാളെ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. അടുത്ത കാലത്തായി ലഷ്കർ-ഇ-തൊയ്ബ സ്ലീപ്പർ സെല്ലുകൾ വഴി നഗരങ്ങളിൽ ആക്രമണം നടത്താൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഭീകരരുടെ ആശയവിനിമയങ്ങൾ പിന്തുടർന്നതാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ പോലീസിനെ സഹായിച്ചത്.















