കുവൈറ്റ് സിറ്റി: സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈറ്റ് എയർവേയ്‌സ്. കൊച്ചി, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ദമ്മാം വഴി വിമാനങ്ങൾ സർവീസ് നടത്തുക. ഏപ്രിൽ 5 മുതൽ ഘട്ടം ഘട്ടമായാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്.
അഹമ്മദാബാദ്: ഏപ്രിൽ 5 മുതൽ ആഴ്ചയിൽ ഒന്ന് (ഞായറാഴ്ച).
കൊച്ചി: ഏപ്രിൽ 6 മുതൽ ആഴ്ചയിൽ രണ്ട് (തിങ്കൾ, ബുധൻ).
ഡൽഹി: ഏപ്രിൽ 7 മുതൽ ആഴ്ചയിൽ ഒന്ന് (ചൊവ്വാഴ്ച).
മുംബൈ: ഏപ്രിൽ 10 മുതൽ ആഴ്ചയിൽ ഒന്ന് (വെള്ളിയാഴ്ച).
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെ വർദ്ധിച്ച തിരക്ക് പരിഹരിക്കാനാണ് ദമ്മാം വഴിയുള്ള ഈ ബദൽ റൂട്ടുകൾ സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ എന്നിവിടങ്ങളിലേക്ക് ദമ്മാം വഴി കുവൈറ്റ് എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസുകൾ കൂടി എത്തുന്നതോടെ ദമ്മാം ഹബ്ബിലൂടെയുള്ള മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം ഒൻപതായി ഉയരും.
കുവൈറ്റ് എയർവേയ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള താമസക്കാർക്ക് സൗദി അറേബ്യയിലേക്കുള്ള വീസ അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനുള്ള സേവനങ്ങളും എയർലൈൻ ലഭ്യമാക്കുന്നുണ്ട്. അൽ ഖൈരാൻ മാളുമായി സഹകരിച്ച് യാത്രക്കാർക്കായി പ്രത്യേക ഷോപ്പിംഗ് ഡിസ്കൗണ്ടുകളും എയർലൈൻ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണനയെന്ന് കുവൈറ്റ് എയർവേയ്‌സ് ആക്ടിംഗ് സിഇഒ അബ്ദുൾ വഹാബ് അൽ ഷാട്ടി വ്യക്തമാക്കി.
യാത്രക്കാർക്ക് കുവൈറ്റ് എയർവേയ്‌സിന്റെ ഹോട്ട്‌ലൈൻ നമ്പർ (171) വഴിയോ, വാട്സാപ്പ് വഴിയോ, ഔദ്യോഗിക സെയിൽസ് ഓഫീസുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കുറഞ്ഞ നിരക്കിലുള്ള ഇക്കോണമി ക്ലാസ് സൗകര്യവും ഈ സർവീസുകളിൽ ലഭ്യമായിരിക്കും.










