തൃശ്ശൂർ: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) ചേർന്ന് കേരളത്തെ ‘പറ്റിച്ചു’ എന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. കരാർ ഒപ്പിട്ട് പണം വാങ്ങിയിട്ടും ടീം വരാത്തത് തന്റെ കുഴപ്പമല്ലെന്നും, ഇത് സ്പോൺസറുടെ നഷ്ടമാണെന്നുമാണ് മന്ത്രിയുടെ നിലപാട്.
തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മെസ്സി വിഷയം തനിക്കെതിരെ ആയുധമാക്കുന്നുണ്ടെന്നും, എന്നാൽ അത് വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു. പണം വാങ്ങിയിട്ടും വരാതിരുന്നത് മെസ്സിയുടെയും സംഘത്തിന്റെയും വലിയ ചതിയാണ്. 16,000 മില്യൺ ഡോളർ നൽകിയത് സ്പോൺസറാണ്. അതുകൊണ്ട് സർക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും, സ്പോൺസറുടെ പണമാണ് നഷ്ടമായതെന്നുമാണ് മന്ത്രിയുടെ വാദം.
മന്ത്രിയുടെ ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ”വിഷമിക്കണ്ട പിള്ളേച്ചാ, നമുക്ക് കേസ് കൊടുക്കാം” എന്ന തരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ മന്ത്രിക്കെതിരെ എത്തുന്നത്.















