ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയും മഹാനായ സാമൂഹിക പരിഷ്കർത്താവുമായ ഡോ. ബി.ആർ. അംബേദ്കറുടെ 136-ാം ജന്മവാർഷികം ഇന്ന്. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു. രാഷ്‌ട്രനിർമ്മാണത്തിനും സാമൂഹിക നീതിക്കും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് സന്ദേശത്തിൽ രാഷ്‌ട്രപതി പറഞ്ഞു.
നീതിപൂർവ്വവും പുരോഗമനപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അംബേദ്കറുടെ ജീവിതവും പ്രവർത്തനങ്ങളും തലമുറകൾക്ക് ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാഷ്‌ട്ര നിർമ്മാണത്തിനായി അദ്ദേഹം നടത്തിയ മഹത്തായ പരിശ്രമങ്ങൾ എന്നും ഊർജ്ജം നൽകുന്നതാണെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു.
സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ നവഭാരത സൃഷ്ടിക്കായി അംബേദ്കർ സ്വജീവിതം തന്നെ സമർപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞ് കൊണ്ടായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തെ അനുസ്മരിച്ചത്. സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും തുല്യ അവകാശങ്ങളും അവസരങ്ങളും നൽകുന്ന ഭരണഘടനയിലൂടെ അദ്ദേഹം നമ്മുടെ ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറ പാകിയെന്ന് അമിത് ഷാ അനുസ്മരിച്ചു.















