കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ മലപ്പുറം സ്വദേശികളായ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണസംഖ്യ ഒമ്പതായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂര്‍ ജില്ലാ പോലീസ് മേധാവി (എസ്പി) അറിയിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്‌ക്കായി കോയമ്പത്തൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടനില തരണം ചെയ്യാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. ഒരാളുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി. അപകടസമയത്ത് വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ 16 പേരുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ട്രാവല്‍ ഏജന്‍സിയിലെ രേഖകള്‍ പരിശോധിച്ച ശേഷമാണ് 13 പേരുടെ പട്ടിക പോലീസ് പുറത്തുവിട്ടത്.
മലപ്പുറം പാങ്ങ് പാറമ്മല്‍ ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നവര്‍. അപകടം നടന്ന ഉടന്‍ തന്നെ തമിഴ്നാട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ദുര്‍ഘടമായ കൊക്കയില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. കോയമ്പത്തൂര്‍ എസ്പി മലപ്പുറം എസ്പിയുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്നുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായും ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി. കോയമ്പത്തൂര്‍ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ആശുപത്രി നടപടികള്‍ പുരോഗമിക്കുന്നത്. അധ്യാപക ലോകത്തെയാകെ ദുഃഖത്തിലാഴ്‌ത്തിയ സംഭവത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.















