ആലപ്പുഴ: ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസത്തേയും അവഹേളിച്ച് മഹർ ഹോട്ടലിന്റെ പരസ്യം പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെയും കേസ് എടുത്ത് പോലീസ്. ചേർത്തലയിലെ വിവാദ ഹോട്ടലിലേക്ക് മാർച്ച് നടത്തിയവർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെയുമാണ് കേസ് എടുത്തത്.
കുഴിമന്തിയും ചിക്കനും കൊതിയൊടെ നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വിഷു ആശംസ എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. മുസ്ലീം ലീഗ് നേതാവിന്റെ മകൻ അർഷാദിന്റെയും കൂട്ടുകാരുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ മന്തിക്കട. സംഭവം വിവാദമായതോടെ ശക്തമായ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച ഹോട്ടലിലേക്ക് വിഎച്ച്പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധിക്കാർക്കെതിരെ കേസ് എടുത്ത് പൊലീസിന്റെ വിരട്ടൽ നടപടി.
സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിലൂടെ മതസ്പർദ്ധ വളർത്തുന്നു എന്ന് ചൂണ്ടി കാട്ടിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വാട്ട്സ് ആപ്പ് ഹർത്താലിനെതിരായ നടപടിക്ക് സമാനമായ രീതിയിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്. സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു.















