മലപ്പുറം: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയിൽ പരസ്യ ചിത്രം പ്രചരിപ്പിച്ച ഹോട്ടൽ ഉടമകളെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം തിരൂർക്കാട് പ്രവർത്തിക്കുന്ന ‘യമാമ ഷവായ’ ഹോട്ടൽ ഉടമകളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പൂക്കോട്ടൂർ സ്വദേശി മുസ്തഫ, ഷാഹുൽ ഹമീദ്, എറാംതോട് സ്വദേശി മുഹമ്മദ് ഷാഹിൽ എന്നിവരാണ് അറസ്റ്റിലായത്.
വിഷു പ്രമാണിച്ച് ഹോട്ടലിന്റെ ‘വിഷു മന്തി’ പ്രൊമോട്ട് ചെയ്യുന്നതിനായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പരസ്യമാണ് വിവാദമായത്. മയിൽപീലി ചൂടിയ ഭഗവാൻ ശ്രീകൃഷ്ണൻ മന്തി പ്ലേറ്റിന് മുന്നിൽ ഇരിക്കുന്ന ചിത്രമാണ് ഇവർ പ്രചരിപ്പിച്ചത്. പവിത്രമായി കരുതുന്ന ദൈവ സങ്കൽപ്പത്തെ മാംസാഹാരവുമായി ബന്ധപ്പെടുത്തി മോശമായി ചിത്രീകരിച്ചത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ചേർത്തലയിൽ സമാനമായ രീതിയിൽ ‘മെഹർ മന്തി’ എന്ന ഹോട്ടലിനെതിരെ ഉയർന്ന പ്രതിഷേധത്തിന് തൊട്ടുപിന്നാലെയാണ് മലപ്പുറത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്താനും സാമുദായിക ഐക്യം തകർക്കാനും ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മങ്കട പോലീസ് കേസെടുത്തത്.
ഇത്തരത്തിൽ വർഗീയ വിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.















