ടെഹ്‌റാൻ: ലോകത്തിന്റെ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ ചരക്ക് കപ്പലായ ‘തൗസ്ക’ അമേരിക്കൻ നാവികസേന ആക്രമിച്ചു കീഴ്പ്പെടുത്തി. കപ്പലിന്റെ എഞ്ചിൻ റൂമിന് നേരെ വെടിയുതിർത്ത് തകരാറിലാക്കിയ ശേഷമാണ് യുഎസ് സൈന്യം കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അമേരിക്കയുടെ ഈ നടപടി മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇതിന് ഉടൻ തിരിച്ചടി നൽകുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചതിനാലാണ് കപ്പൽ തടഞ്ഞതെന്നാണ് അമേരിക്കൻ പ്രെസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ആറ് മണിക്കൂറോളം കപ്പലിന് മുന്നറിയിപ്പ് നൽകിയിരുന്നതായും അത് അനുസരിക്കാതിരുന്നതിനാലാണ് വെടിയുതിർത്തതെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ USS Spruance ആണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
അമേരിക്കയുടേത് കടൽക്കൊള്ളയാണെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായും ഇറാനിലെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാന്റെ തിരിച്ചടി ഏത് നിമിഷവും ഉണ്ടായേക്കാം എന്ന ഭീതിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. ലോകത്തിലെ ക്രൂഡ് ഓയിൽ നീക്കത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.















