തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സമുദ്രവിഭവങ്ങളിൽ കാണപ്പെടുന്ന ‘മറൈൻ ടോക്സിൻ ശരീരത്തിൽ പ്രവേശിച്ചതാകാം മരണകാരണമെന്നാണ് റിപ്പോട്ടിൽ പറയുന്നത്. തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകി. ഇരുവരുടെയും പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയല്ല മരണകാരണം എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 16നാണ് സംഭവം. കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്നാണ ആറംഗ കുടുംബം ഭക്ഷണം കഴിച്ചത്. നിലമേലിലേക്ക് തിരിച്ച് വരുന്നതിനിടെ മൂന്ന് പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിയതിന് പിന്നാലെ രണ്ട് പേരുടെ മരണം സംഭവിക്കുകയായിരുന്നു. ഹോട്ടലിൽ നിന്നും മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കുടുംബം കഴിച്ചത്.
സംഭവത്തിന് പിന്നാലെ ഹോട്ടലിലെ അവശേഷിച്ച ഭക്ഷണം, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. കൂടാതെ മീൻ വാങ്ങിയ തമിഴ്‌നാട്ടിലെ മാർക്കറ്റിൽ നടത്തിയ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാൽ കുടുംബം കഴിച്ച ഭക്ഷണത്തിന്റെ യഥാർത്ഥ സാമ്പിളുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.















