ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുള്ള ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ‘ക്രിറ്റിക്കാലിറ്റി’ കൈവരിച്ചതിലൂടെ ഇന്ത്യയുടെ ആണവശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശവാണിയിലെ ‘മന്‍ കി ബാത്ത്’ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ആണവ റിയാക്ടര്‍ ആദ്യമായി സ്വയം നിലനില്‍ക്കുന്ന ആണവ ചെയിന്‍ റിയാക്ഷന്‍ ഘട്ടത്തിലെത്തുന്നതിനെയാണ് ‘ക്രിറ്റിക്കാലിറ്റി’ എന്ന് വിളിക്കുന്നത്.
ഭാരതത്തിന്റെ ആണവോര്‍ജ്ജ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിലാണ് ഈ റിയാക്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഊര്‍ജ്ജ ഉല്‍പ്പാദനത്തോടൊപ്പം ഭാവിയിലേക്കുള്ള പുതിയ ഇന്ധനവും ഈ ബ്രീഡര്‍ റിയാക്ടര്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പവനോര്‍ജ്ജ രംഗത്തും ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യയുടെ കാറ്റാടി മില്ലുകളുടെ ഉല്‍പ്പാദന ശേഷി 56 ജിഗാവാട്ട് കടന്നു. ഈ മേഖലയില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യയെന്നും ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പായ 2027-ലെ സെന്‍സസ് പൂര്‍ണ്ണമായും ഡിജിറ്റലായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിവരങ്ങള്‍ രേഖപ്പെടുത്താന്‍ എന്യൂമറേറ്റര്‍മാര്‍ക്ക് മൊബൈല്‍ ആപ്പ് നല്‍കും. ഇതിനുപുറമെ, ആളുകള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ‘സെല്‍ഫ് എന്യൂമറേഷന്‍’ സൗകര്യവുമുണ്ടാകും. എന്യൂമറേറ്റര്‍മാര്‍ വീട്ടിലെത്തുന്നതിന് 15 ദിവസം മുമ്പ് ഈ സൗകര്യം ലഭ്യമാകും. വിവരങ്ങള്‍ സുരക്ഷിതവും രഹസ്യവുമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പരിസ്ഥിതി സംരക്ഷണത്തില്‍ ജനകീയ പങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
കച്ചിലെത്തുന്ന ഫ്ളമിംഗോ പക്ഷികളെ നാട്ടുകാര്‍ ‘ലഖാ ജി കെ ബാരാത്തി’ എന്നാണ് വിളിക്കുന്നത്. ഉത്തര്‍പ്രദേശിലെ തെരായ് മേഖലയില്‍ ആനകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കുറയ്‌ക്കാന്‍ ഗ്രാമവാസികള്‍ തന്നെ രൂപീകരിച്ച ‘ഗജ മിത്ര’ സംഘങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഛത്തീസ്ഗഡില്‍ കൃഷ്ണമൃഗങ്ങള്‍ തിരിച്ചെത്തിയതും വംശനാശഭീഷണി നേരിടുന്ന ‘ഗോഡാവന്‍’ പക്ഷികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അദ്ദേഹം വാര്‍ത്തയില്‍ പരാമര്‍ശിച്ചു.
2017-ല്‍ മുളയെ ‘മരം’ എന്ന വിഭാഗത്തില്‍ നിന്നും മാറ്റിയ നിയമഭേദഗതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വിപ്ലവം സൃഷ്ടിച്ചുവെന്ന് മോദി പറഞ്ഞു. ത്രിപുര, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലെ സംരംഭകര്‍ മുള ഉപയോഗിച്ച് ഫര്‍ണിച്ചറുകളും മറ്റ് കരകൗശല വസ്തുക്കളും നിര്‍മ്മിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മുള ഉല്‍പ്പന്നമെങ്കിലും വാങ്ങി ഇവരെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം രാജ്യവാസികളോട് അഭ്യര്‍ത്ഥിച്ചു.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിലെ ഇന്ത്യന്‍ സംഗീതത്തെയും സേനകളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഇത് ഇപ്പോള്‍ വെയ്വ്സ് ഛഠഠ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. 20 കോടിയിലധികം ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്തതായും റാണി ലക്ഷ്മിഭായിയുടെയും നേതാജിയുടെയും രേഖകള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി കാണാമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ നടന്ന യൂറോപ്യന്‍ ഗേള്‍സ് മാത്തമാറ്റിക്കല്‍ ഒളിമ്പ്യാഡില്‍ ആറാം സ്ഥാനം നേടിയ ഇന്ത്യന്‍ പെണ്‍കുട്ടികളെ (ശ്രേയ മുന്ദ്ര, സഞ്ജന ചാക്കോ, ശിവാനി ഭരത് കുമാര്‍, ശ്രീമോയി ബേര) അദ്ദേഹം അഭിനന്ദിച്ചു.
ബ്രസീലില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ ചീസ് ബ്രാന്‍ഡുകള്‍ പുരസ്‌കാരം നേടി. കാശ്മീരിലെ ‘കലരി’, സിക്കിമിലെ ‘ചുര്‍പ്പി’, ഗുജറാത്തിലെ ‘ടോപ്ലി നു പനീര്‍’ എന്നിവയെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികവും 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര പോരാളികളെയും അനുസ്മരിച്ചു. വേനലവധി കാലത്ത് കുട്ടികള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും ആരോഗ്യം ശ്രദ്ധിക്കാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.















