മുംബൈ: റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് നഗരത്തിലെ മുംബൈയിലെ റെയിൽവേ ശൃംഖല അതീവ ജാഗ്രതയിൽ. പാകിസ്താൻ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മുംബൈ റെയിൽവേ പോലീസ് കൺട്രോൾ റൂമിലെ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം എത്തിയത്. ‘ഇർഫാൻ’ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് സന്ദേശത്തിന് പിന്നിൽ.
റെയിൽവേ സ്റ്റേഷനുകൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണം ഒഴിവാക്കണമെങ്കിൽ 5 കോടി രൂപ നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്. സംഭവത്തിന് പിന്നാലെ നഗരത്തിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ പോലീസും മുംബൈ പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
അടുത്തിടെ നവി മുംബൈയിലെ എ.ടി.എസ് യൂണിറ്റിനും റിലയൻസ് കോർപ്പറേറ്റ് പാർക്കിനും നേരെ സമാനമായ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു . കറി റോഡിലെ പെനിൻസുല ബിസിനസ് പാർക്ക്, മുംബൈ പ്രസ് ക്ലബ് എന്നിവയ്‌ക്ക് നേരെയും സമാനമായ രീതിയിൽ അജ്ഞാത സന്ദേശങ്ങൾ എത്തിയിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ഭീഷണി സന്ദേശങ്ങളെ ഗൗരവമായാണ് പോലീസ് കാണുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനകൾ കർശനമാക്കുകയും യാത്രക്കാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.















