തേക്കടി: ചരിത്രവും ഐതിഹ്യവും ഇഴചേർന്നു നിൽക്കുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാ പൗർണ്ണമി മഹോത്സവത്തിന് നാളെ തുടക്കം. വർഷത്തിൽ ചിത്രാ പൗർണ്ണമി നാളിൽ മാത്രമാണ് മംഗളാദേവി ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനമുള്ളത്.
തമിഴ് രാജാവായിരുന്ന ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം, തന്റെ ഭർത്താവിനോട് കാണിച്ച അനീതിക്ക് മധുര നഗരം എരിച്ച കണ്ണകിയുടെ സ്മരണാർത്ഥമുള്ളതാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ തമിഴ്നാട് – കേരള അതിർത്തിയിൽ വനമധ്യത്തിലായി നിലകൊള്ളുന്ന ഈ പുരാതന ശിലക്ഷേത്രം ചരിത്രപ്രേമികൾക്കും തീർത്ഥാടകർക്കും ഒരുപോലെ ഭക്തിനിർഭരമായ കാത്തിരിപ്പോടെയാണ് നോക്കിക്കാണുന്നത്. ചുറ്റുമുള്ള വനഭംഗിയും കല്ലിൽ തീർത്ത നിർമ്മിതികളും ഈ യാത്രയെ കേവലം ഒരു ദർശനം എന്നതിലുപരി അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ദർശനത്തിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി ക്യൂ സംവിധാനം ഏർപ്പെടുത്തുകയും മുൻവർഷത്തെ എക്സിറ്റ് പോയിന്റിലൂടെ പ്രവേശനം അനുവദിക്കുകയും ചെയ്യും. രാവിലെ 6 മണി മുതൽ ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടു തുടങ്ങും. ഉച്ചയ്‌ക്ക് 2 മണിക്ക് ശേഷം വനത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. കുമളി ബസ് സ്റ്റാൻഡിൽ നിന്നും പുലർച്ചെ 5:30 മുതൽ ഭക്തർക്കായി ജീപ്പ് സർവീസുകൾ ആരംഭിക്കും. ഒരാൾക്ക് 200 രൂപയാണ് യാത്രാ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആയിരക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെയും കണ്ണകി ട്രസ്റ്റുകളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഭക്തരെ വരവേൽക്കാൻ സജ്ജമാക്കിയിട്ടുള്ളത്.
പ്രതികൂല കാലാവസ്ഥാ പ്രവചനം നിലനിൽക്കുന്നതിനാൽ ഭക്തർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടായാൽ അധികൃതർ പറയുന്ന സമയത്ത് തന്നെ ഭക്തർ മലയിറങ്ങേണ്ടി വരും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 500-ലധികം പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഭക്തർക്കായി ഭക്ഷണവും ശുദ്ധജലവും വൈദ്യസഹായവും ലഭ്യമാക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളും വനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.















