മൂന്നാർ: തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയ്‌ക്കെത്തിയ അർധസൈനിക വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ മൂന്നാർ പോലീസ് വാഹനം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി പരാതി. പഴയ മൂന്നാറിലെ സ്ട്രോങ്ങ് റൂമിന് കാവൽ നിൽക്കുന്ന എസ് എസ് ബി വിഭാഗത്തിലെ ഡപ്യൂട്ടി കമാൻഡന്റിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനവും ഡ്രൈവറെയും കൈവശപ്പെടുത്തിയ ഉദ്യോഗസ്ഥൻ മൂന്നാഴ്ചയായി സ്റ്റേഷൻ ചെലവിൽ ഇന്ധനമടിച്ച്, കുടുംബമായി ഈ വാഹനത്തിലാണ് വിനോദസഞ്ചാരം നടത്തുന്നത്. ഒരാൾക്ക് താമസിക്കാൻ അനുവദിച്ച സേഫ് ഹൗസിൽ കുടുംബാംഗങ്ങളടക്കം 11 പേരുമായാണ് ഇദ്ദേഹം എത്തിയത്. ഇതോടെ ഇവർക്കായി കൂടുതൽ മുറികൾ വിട്ടുനൽകേണ്ടി വന്നു. താമസസൗകര്യത്തിന് പുറമെ, ദിവസേനയുള്ള ഇന്ധനച്ചെലവും ഭക്ഷണച്ചെലവും പോലീസ് സ്റ്റേഷൻ ഫണ്ടിൽ നിന്നാണ് ഉപയോഗിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കേസ് അന്വേഷണത്തിന് പോകാൻ കഴിയാതെ വലയുകയാണ് പ്രാദേശിക പോലീസ്.
അപകടങ്ങളോ മറ്റ് ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തെത്താൻ നിലവിൽ വാഹനമില്ലാത്ത അവസ്ഥയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് സർക്കാർ സംവിധാനങ്ങളെ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ ഉപയോഗിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.















