ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ രാഹുല്‍ ഗാന്ധി; വെറുപ്പിന്റെ രാഷ്‌ട്രീയമാണ് അയാള്‍ പ്രചരിപ്പിക്കുന്നത്: സി.ആര്‍. കേശവന്‍

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: സനാതന ധര്‍മത്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗം പുതിയ രാഷ്‌ട്രീയ വിവാദത്തിന് തിരി കൊളുത്തി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധര്‍മം തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

സനാതന ധര്‍മം സമത്വത്തിന് വിരുദ്ധമാണെന്നും അതിനാല്‍ അത് ഇല്ലാതാകണമെന്നും ഉദയനിധി സഭയില്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ബിജെപി വക്താവ് സി.ആര്‍. കേശവന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ രാഹുല്‍ ഗാന്ധിയാണെന്നും വെറുപ്പിന്റെ രാഷ്‌ട്രീയമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും കേശവന്‍ ആരോപിച്ചു.

ചെങ്കോലിനെയും രാമക്ഷേത്രത്തെയും അവഗണിക്കുന്ന കോണ്‍ഗ്രസ് ശൈലിയാണ് ഡിഎംകെയും പിന്തുടരുന്നത്. ദീപാവലി പോലുള്ള ഹൈന്ദവ ആഘോഷങ്ങളെ മുഖ്യമന്ത്രി പോലും അവഗണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ പോലും ക്ഷേത്രഗോപുരമാണുള്ളതെന്ന് ഓര്‍മ്മിപ്പിച്ച ബിജെപി വക്താവ്, വിശ്വാസികളെ അപമാനിക്കുന്നവരെ ജനങ്ങള്‍ വോട്ടിലൂടെ ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

നേരത്തെയും സമാനമായ പരാമര്‍ശങ്ങള്‍ ഉദയനിധിയില്‍ നിന്ന് ഉണ്ടായപ്പോള്‍ മദ്രാസ് ഹൈക്കോടതി കര്‍ശന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ‘ഒരു ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വിദ്വേഷ പ്രസംഗമാണ് ഉദയനിധി നടത്തിയത് എന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞിരുന്നു. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ എടുത്ത കേസ് കോടതി റദ്ദാക്കിയിരുന്നു. ഇത്രയധികം നിയമപരവും രാഷ്‌ട്രീയവുമായ തിരിച്ചടികള്‍ നേരിട്ടിട്ടും ഉദയനിധി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിവാദം ഡിഎംകെയ്‌ക്ക് തിരിച്ചടിയാകുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍, തങ്ങളുടെ പ്രത്യയശാസ്ത്രപരമായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഡിഎംകെ പക്ഷം വ്യക്തമാക്കുന്നത്.

Share
Published by
ജനം വെബ്‌ഡെസ്ക്