അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ആക്രമണ വിവരം അറിഞ്ഞയുടൻ തന്നെ സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും ഉടനടി സ്ഥലത്തെത്തി കൃത്യമായ ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നിലയത്തിന്റെ സുരക്ഷയെയോ പ്രവർത്തനത്തെയോ ഈ തീപിടുത്തം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു. പ്ലാന്റിലെ എല്ലാ അവശ്യ സംവിധാനങ്ങളും പൂർണ്ണമായും സുരക്ഷിതമാണ്. നിലയത്തിലെ നാല് APR1400 ആണവ റിയാക്ടറുകളും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. വൻ സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലയിൽ നിലയത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കുക. തെറ്റായ വിവരങ്ങളോ വ്യാജ വാർത്തകളോ പങ്കുവയ്‌ക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















