ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട അഴിമതി; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ആറ് മാസത്തെ പൂജകള്‍ പരിശോധിച്ചതില്‍ നിന്നും അഷ്ടാഭിഷേകത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍പ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികളായവര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ എക്സിക്യൂട്ടീവ് ചുമതലയിലിരുന്ന കാലയളവിലാണ് ഈ ക്രമക്കേടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിജിലന്‍സിന്റെ ഈ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.

വഴിപാട് സാധനങ്ങളുടെ വിതരണത്തിലെ സുതാര്യതക്കുറവാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രധാനമായും ചോദ്യം ചെയ്തത്. അഷ്ടാഭിഷേകത്തിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോര്‍ വഴി നല്‍കുമ്പോള്‍ പാലും കരിക്കും പനിനീരും മാത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് നേരിട്ട് നല്‍കുന്നതിലെ യുക്തി കോടതി ആരാഞ്ഞു. ഈ മൂന്ന് സാധനങ്ങള്‍ കൂടി സ്റ്റോര്‍ വഴി നല്‍കിയിരുന്നെങ്കില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി, പൂജയ്‌ക്കായി എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും വാങ്ങുന്നതെന്ന കാര്യത്തിലും സംശയം പ്രകടിപ്പിച്ചു.

നിലവില്‍ 6,000 രൂപയാണ് അഷ്ടാഭിഷേക വഴിപാടിന്റെ നിരക്ക്. ഇതില്‍ പൂജാ സാധനങ്ങള്‍ വാങ്ങാനായി നീക്കിവെക്കുന്ന 300 രൂപയാണ് പാലും മറ്റും വാങ്ങുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കൈമാറുന്നത്. ഈ തുക വിനിയോഗിച്ചതിലാണ് 5.15 ലക്ഷം രൂപയുടെ അഴിമതി വിജിലന്‍സ് കണ്ടെത്തുന്നത്. എന്നാല്‍ വിജിലന്‍സിന്റെ ഈ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും ശരിയല്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം. 2021-ലെ ഒരു മുന്‍ കോടതി ഉത്തരവ് അനുസരിച്ചാണ് നിലവിലെ ക്രമീകരണം നടപ്പാക്കിയതെന്നും, ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിശദീകരണം അടങ്ങിയ സത്യവാങ്മൂലം ഉടന്‍ തന്നെ കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Share