ഒട്ടാവ: വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഭീകരാക്രമണങ്ങളിലൊന്നായ എയർ ഇന്ത്യ ഫ്ലൈറ്റ് 182 (കനിഷ്ക) ബോംബാക്രമണത്തിലെ ഇരകൾക്ക് കാനഡയിൽ ആദരമർപ്പിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കാനഡയിലെ ഹംബർ ബേ പാർക്കിലുള്ള കനിഷ്ക മെമ്മോറിയൽ സന്ദർശിച്ചാണ് അദ്ദേഹം പുഷ്പചക്രം അർപ്പിച്ചത്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനാജനകമായ ഓർമ്മകളും, അതിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ കഥകളും കുടുംബാംഗങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. ഈ മിഡ്-എയർ ബോംബിംഗ് വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതയായി തുടരുകയാണെന്ന് പിയൂഷ് ഗോയൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യയും കാനഡയും സംയുക്തമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലും സുരക്ഷാ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















