ആലപ്പുഴ: കുടുംബത്തിലെ ഹൈന്ദവ പാരമ്പര്യത്തിന്റെ പേരിൽ ഭർതൃവീട്ടിൽ പീഡനം നേരിട്ട മുസ്ലീം നവവധുവിന്റെ മരണത്തിൽ ദുരൂഹത. വിവാഹത്തിന്റെ 38-ാം ദിവസമാണ് തൃക്കുന്നപ്പുഴയിലെ ഭർതൃവീട്ടിൽ യുവതി മരണപ്പെട്ടത്. യുവതി ഭർതൃഗൃഹത്തിൽ അനുഭവിച്ചത് കൊടിയ പീഡനമെന്ന് കാട്ടി പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പാനൂർ സ്വദേശി അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമയാണ് മെയ് 28ന് ആത്മഹത്യ ചെയ്തനിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ 19 നാണ് ഫാത്തിമയും പുന്നപ്ര സ്വദേശി നൗഫലും വിവാഹിതരായത്. ഇതിനിടെ ഗർഭിണിയായ ഫാത്തിമയെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു. മതം മാറി മുസ്ലിമായ ഫാത്തിമയുടെ പിതാവ് അബ്ദുൾ നാസറിന്റെ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിച്ചതായും ബന്ധുക്കൾ പറയുന്നു.
ഗർഭം അലസിപ്പിക്കാൻ ഉസ്താദിന്റെ അടുത്തേക്ക് ഫാത്തിമയെ കൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഓഡിയോ ക്ലിപ്പുകൾ ഫാത്തിമയുടെ ഫോണിലുണ്ട്. ഫോൺ ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
വിവാഹത്തിന് സ്വർണം കുറഞ്ഞെന്നും നിറം കുറഞ്ഞെന്നും മുടിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ ഉമ്മ റുമൈലത്തും സഹോദരിയും നിരന്തരം അധിക്ഷേപിച്ചിരുന്നും എന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. യുവതി നേരിട്ട പീഡനം കേട്ടുകേൾവി ഇല്ലാത്തതാണെന്നും പൊലീസ് ഉടൻ നടപടിയെടുക്കണമെന്നും പഞ്ചായത്തംഗം പറഞ്ഞു.















