ഛത്തർപൂർ: നാല് വർഷത്തെ പിണക്കത്തിന് ശേഷം ഭാര്യവീട്ടിലെത്തിയ ഭർത്താവിനെ ഭാര്യ വടികൊണ്ട് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഛത്തർപൂരിൽ ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവിന്റെ മൃതദേഹത്തിന് സമീപം എട്ട് മണിക്കൂറോളം ഇരുന്ന യുവതി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി.
നീലം കുശ്വാഹയെ കാണാനാണ് ഭർത്താവ് ദീന്ദയാൽ എത്തിയത്. എന്നാൽ മദ്യപിച്ചെത്തിയ ദീന്ദയാൽ വീട്ടിൽ അതിക്രമം കാണിക്കാൻ തുടങ്ങി. വീടിന്റെ വാതിൽ ബലമായി തള്ളിത്തുറന്ന് അകത്തുകയറിയ ഇയാൾ, സ്വന്തം കുഞ്ഞിനെ എടുത്ത് തലകീഴായി പിടിക്കുകയും ക്രൂരമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ദീന്ദയാലുമായി നീലം വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറായില്ല. കുഞ്ഞിനെ നിലത്തെടുത്ത് എറിയുമോ എന്ന ഭയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ നീലം പറയുന്നത്. കുഞ്ഞിനെയും സ്വന്തം ജീവനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കൈയ്യിൽ കിട്ടിയ വടിയെടുത്ത് ദീന്ദയാലിനെ അടിക്കുകയായിരുന്നു. ആദ്യ അടിയിൽ തന്നെ സോഫയിലേക്ക് വീണ ദീന്ദയാലിനെ യുവതി തലങ്ങും വിലങ്ങും മർദ്ദിച്ചു. മർദ്ദനമേറ്റ ദീന്ദയാൽ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
ഭർത്താവ് മരിച്ചതിന് പിന്നാലെ ഭയന്നുപോയ നീലം ഏകദേശം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം തന്നെ ഇരുന്നു. തുടർന്ന് വീടിനടുത്തുള്ള ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയ്‌ക്ക് മുന്നിൽ പത്ത് മിനിറ്റോളം പ്രാർത്ഥിക്കുകയും ദൈവത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. അതിന് ശേഷമാണ് നീലം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും, സ്വയംരക്ഷയ്‌ക്കായി ചെയ്തതാണെന്ന സ്ത്രീയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും സിവിൽ ലൈൻസ് പോലീസ് അറിയിച്ചു.















