തൃശ്ശൂർ: ഒല്ലൂരിൽ കാർ വർക്ക്ഷോപ്പിന്റെ മറവിൽ വൻ ലഹരിമരുന്ന് കച്ചവടം നടത്തിവന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ലഹരി മാഫിയക്കെതിരെ പോലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന ശക്തമായ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ വൻ വേട്ട നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ഒല്ലൂർ പോലീസും സംയുക്തമായി നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതികൾ വലയിലായത്.
പ്രതികളിൽ നിന്നും മാരക ലഹരിമരുന്നായ 1.27 ഗ്രാം MDMA, ലഹരിമരുന്ന് അളന്നു തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിറ്റ് മെഷീൻ, ചെറിയ അളവുകളിൽ പാക്ക് ചെയ്യാനായി സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ലഹരി വിൽപ്പനയിലൂടെ സമാഹരിച്ച 30,000 രൂപയും, പോലീസിനെയോ എതിരാളികളെയോ ആക്രമിക്കാൻ വർക്ക്ഷോപ്പിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന പെപ്പർ സ്പ്രേയും മാരകായുധങ്ങളും സംഭവസ്ഥലത്തുനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഈ സംഘം പോലീസിന്റെ കൃത്യമായ നിരീക്ഷണത്തിലും റഡാറിലും ആയിരുന്നു. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും, ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വലിയ ചരക്കുലോറികളിലെയും മറ്റ് വാഹനങ്ങളിലെയും ഡ്രൈവർമാരെയും കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രധാനമായും ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതും വിൽപ്പന നടത്തിയിരുന്നതും എന്ന് പോലീസ് വ്യക്തമാക്കുന്നു.















