തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിൽ പ്രതി തകരപ്പറമ്പ് കുട്ടൻ പിടിയിൽ. ഇന്നലെ രാത്രിയാണ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ രാജേഷിനും പ്ലസ്ടു വിദ്യാർത്ഥിയായ മകൻ അഭിനവിനും മർദ്ദനമേറ്റത്. കാപ്പ കേസ് പ്രതിയാണ് തകരപ്പറമ്പ് കുട്ടൻ എന്ന ശ്യാം കുമാർ. ഇയാൾക്കൊപ്പമുണ്ടായിരുന്നത് കൊലക്കേസ് പ്രതിയായ അരുൺ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാത്രി എട്ടരയോടെ അഭിനവിന്റെ ട്യൂഷന്റെ കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്നു ഇരുവരും. ശ്രീകണ്ഠേശ്വരത്തിന് സമീപമാണ് ഇവർ താമസിക്കുന്നത്. ഇടവഴിയിൽ മാർഗതടസ്സമായി രണ്ട് കാർ നിർത്തിയിട്ടിരുന്നു. കാർ മാറ്റാൻ രാജേഷ് ഹോൺ മുഴക്കിയതാണ് ഗുണ്ടകളെ പ്രകോപിച്ചത്.
കുട്ടനൊപ്പം ഉണ്ടായിരുന്ന മറ്റേയാളാണ് ആദ്യം രാജേഷിനെ മർദ്ദിച്ചത്. പിന്നാലെ കുട്ടനും കാറിൽ നിന്നും ഇറങ്ങി വന്ന് ഹെൽമെറ്റ് ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഓടാൻ ശ്രമിച്ചപ്പോൾ കുപ്പി എറിഞ്ഞു, തല്ലിച്ചതച്ചു. ഒരു കിലോ മീറ്റർ അകലെയായിരുന്നു രാജേഷ് താമസിക്കുന്ന വീട്. പിന്നീട് ഇതേ ഗുണ്ടകൾ രാജേഷ് താമസിക്കുന്ന അപ്പാർട്ട്മെന്റിന് മുന്നിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രദേശത്ത് ഉണ്ടായിരുന്നു പൊലീസ് സംഘത്തിന് മുന്നിലൂടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. രാജേഷിനും അഭിനവിനും ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇത്രയും ഗുരുതരമായ സംഭവമായിട്ടും ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ വഞ്ചിയൂർ പൊലീസ് തയ്യാറായില്ലെന്ന് രാജേഷ് പറഞ്ഞു. കേസുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് എസ്ഐ വിളിച്ച് ചോദിച്ചതായി രാജേഷിന്റെ ഭാര്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.















