‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഫാല്‍റ്റ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും പിന്നീട് കാണാതാവുകയും ചെയ്ത ജഹാംഗീര്‍ ഖാനെ സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ടിഎഫ്) പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വലയിലാക്കിയത്. അറസ്റ്റിലായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊല്‍ക്കത്തയിലേക്ക് മാറ്റും.

കഴിഞ്ഞ മെയ് 21-ന് നടന്ന വോട്ടെടുപ്പിന് തൊട്ടുമുന്‍പാണ് ജഹാംഗീര്‍ ഖാന്‍ രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായത്. വോട്ടെടുപ്പ് നടക്കാന്‍ വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായി ഇയാള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള ഔദ്യോഗിക സമയപരിധി കഴിഞ്ഞിരുന്നതിനാല്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി തന്നെ ഇയാളുടെ പേര് ബാലറ്റില്‍ തുടര്‍ന്നു. മെയ് 24-ന് പുറത്തുവന്ന ഫലത്തില്‍ ബി.ജെ.പി 19,000-ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തപ്പോള്‍, വെറും 7,783 വോട്ടുകള്‍ മാത്രം ലഭിച്ച ജഹാംഗീര്‍ ഖാന്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പരാജയത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

വോട്ടര്‍മാരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ ജഹാംഗീറിനെതിരെ നിലവിലുണ്ട്. മുന്‍പ് കോടതികളില്‍ നിന്നും ഇയാള്‍ക്ക് നിയമപരിരക്ഷ ലഭിച്ചിരുന്നെങ്കിലും, കഴിഞ്ഞ മെയ് 26-ന് കല്‍ക്കട്ട ഹൈക്കോടതി ഇയാളുടെ എല്ലാവിധ ഇടക്കാല സംരക്ഷണങ്ങളും റദ്ദാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഉപതിരഞ്ഞെടുപ്പ് സമയത്ത് ഫാല്‍റ്റയിലെ ചില ബൂത്തുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവിടെ റീ-പോളിംഗിന് ഉത്തരവിട്ടിരുന്നു.

തിരഞ്ഞെടുപ്പ് വേളയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് യു.പി കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനും പ്രത്യേക നിരീക്ഷകനുമായ അജയ് പാല്‍ ശര്‍മ്മ ഇയാള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ, പ്രശസ്തമായ ‘പുഷ്പ’ സിനിമയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ച്, താന്‍ ആര്‍ക്കും വഴങ്ങാത്ത ‘പുഷ്പ’യാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ ജഹാംഗീര്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളിയെ താന്‍ നേരിട്ടോളാം എന്ന് സുവേന്ദു അധികാരിയും അന്ന് മറുപടി നല്‍കിയിരുന്നു. ഈ രാഷ്‌ട്രീയ പോരിനൊടുവിലാണ് ഇപ്പോള്‍ തൃണമൂല്‍ മുന്‍ സ്ഥാനാര്‍ത്ഥി പൊലീസ് പിടിയിലാകുന്നത്.

Share