റാവൽകോട്ട് : പാകിസ്താൻ അധിനിവേശ കാശ്മീരിൽ സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ഇന്ന് പി ഒ കെയിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് സൈന്യം എ കെ 47 തോക്കുകൾ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ 37 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, അടിസ്ഥാന അവകാശങ്ങൾ എന്നിവ ഉന്നയിച്ചാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 30 പേർക്കും പരിക്കേറ്റ 200 ഓളം പേർക്കും നീതി ലഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ നിരക്കിൽ മാവ്, അരി, വൈദ്യുതി എന്നിവ ലഭ്യമാക്കണമെന്നും തങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സാധാരണക്കാരായ ജനങ്ങൾ ആരംഭിച്ച സമാധാനപരമായ പ്രതിഷേധ പ്രകടനമാണ് പിന്നീട് കൂട്ടക്കൊലയിലേക്ക് മാറിയത്.
പാകിസ്താൻ അധിനിവേശ കാശ്മീരിൽ തുടരുന്ന അന്യായമായ അധിനിവേശത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ രാവൽകോട്ടിൽ മാത്രം അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആളുകളാണ് ഒത്തുകൂടിയിരുന്നത്. എന്നാൽ ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചപ്പോൾ പാക് സൈന്യം യാതൊരു പ്രകോപനവുമില്ലാതെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.















