ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാവ് ഐപി ബിനു അടക്കം ഏഴ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട റെയ്ഡിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസില്‍ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സിപിഎം നേതാവ് ഐപി ബിനു ഉള്‍പ്പെടെയുള്ള പ്രതികളെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസിന് കൈമാറിയത്.

പ്രതിപ്പട്ടികയിലുള്ള ഐപി ബിനുവിന് കടുത്ത രക്തസമ്മര്‍ദ്ദമുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന്, ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് മാത്രമേ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാവൂ എന്നും മജിസ്‌ട്രേറ്റ് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിനുവിനെ കൂടാതെ രേവന്ത് (വഞ്ചിയൂര്‍), ലെനിന്‍ രാജ് (വര്‍ക്കല), ജിആര്‍ നന്ദു (നെയ്യാറ്റിന്‍കര), രാഹുല്‍ രാജന്‍ (മഞ്ചവിളാകം), രാഹുല്‍ (നെടുമങ്ങാട്), വൈശാഖ് (കൈമനം) എന്നിവരാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മറ്റ് പ്രതികള്‍.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയില്‍ ഇഡി പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു അക്രമം അരങ്ങേറിയത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരത്തടികളും ഉപയോഗിച്ച് ഇഡി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമത്തിന് പിന്നിലെ ആസൂത്രണത്തെക്കുറിച്ചും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും വ്യക്തത വരുത്താന്‍ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

Share