കോഴിക്കോട്: ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ 20 പവനോളം സ്വർണ്ണം തിരിമറി നടത്തിയ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി. പി വിനോദൻ അറസ്റ്റിൽ. കടിയങ്ങാട് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത മാസങ്ങൾക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചിട്ടുണ്ട്. ഉടൻ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തും.
വിനോദനെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബാലുശ്ശേരി പോലീസ് കേസ് എടുത്തത്. നിലവിലെ ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ദിനേഷ് കുമാറിന്‍റെ പരാതിയിലാണ് നടപടി. ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണമാണ് കാണാതായത്.
വിവിധ കാലങ്ങളിലായാണ് വിനോദിന്റെ മോഷണം. സ്വർണം കവരുന്ന കാര്യം ദേവസ്വം ബോർഡിനും വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും അയാൾക്കെതിരെ പരാതി നൽകാൻ പോലും അവസാനഘട്ടം വരെ ദേവസ്വം ബോർഡ് തയ്യാറായില്ല. ഒടുവിൽ ഭക്തരുടെ സമ്മർദ്ദം ശക്തമായതോടെയാണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്.
2016 ലാണ് ടി. ടി വിനോദൻ എക്സി. ഓഫിസറായി ക്ഷേത്രത്തിൽ ചുമതലയേൽക്കുന്നത്. അഞ്ച് വർഷത്തോളം ഇയാൾ എക്സി. മെമ്പറായി തുടർന്നു. 2020 ലാണ് വിനോദൻ ക്ഷേത്രത്തിൽ നിന്നും പോയത്. എന്നാൽ അന്ന് പുതിയ എക്സിക്യൂട്ടീവ് ഓഫീസർക്ക് ക്ഷേത്രം വസ്തുക്കളുടെ കണക്കുകളോ രേഖകളോ കൈമാറാതെ ഇയാൾ മുങ്ങി. തുടർന്ന് മറ്റൊരു എക്സിക്യൂട്ടീവ് ഓഫീസർ എത്തിയെങ്കിലും അയാളും ഇത് അന്വേഷിച്ചില്ല. മൂന്നാമതായി എത്തിയ എക്സിക്യൂട്ടീവ് ഓഫീസറാണ് സ്വർണം നഷ്ടമായ കാര്യം കണ്ടെത്തിയത്.















