കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവെയ്‌ക്ക് സമീപമുള്ള ഗൗരിപൂർ ജാം മസ്ജിദ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. 136 വർഷം പഴക്കമുള്ള മസ്ജിദാണ് മാറ്റി സ്ഥാപിക്കുന്നത്. കൊൽക്കത്ത വിമാനത്താവള അതോറിറ്റിയുടേതാണ് അന്തിമ തീരുമാനം. ഇതിന് പകരമായി വിമാനത്താവള പരിസരത്തിന് പുറത്ത് വിശാലവും ആധുനികവുമായ പള്ളി നിർമ്മിക്കാനും ധാരണയായി.
മുൻപ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും വ്യോമയാന മന്ത്രാലയ അധികൃതരും പള്ളി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയാക്കിയിരുന്നു. എന്നാൽ മുസ്ലീം സംഘടനകളെ ഭയന്ന് ഇതിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകുകയായിരുന്നു. മമത സർക്കാരിനോടും മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ തടസങ്ങളും ഏതിർപ്പുകളും മറികടന്ന് പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ വർഷത്തെ ഹജ്ജ് നടപടികൾ പൂർത്തിയായതിന് ശേഷമായിരിക്കും പള്ളിയും പഴയ ടെർമിനൽ കെട്ടിടങ്ങളും പൊളിക്കുകയെന്ന് എയർപോർട്ട് ഡയറക്ടർ വിക്രം സിംഗ് സൂചിപ്പിച്ചു. പള്ളി മാത്രമല്ല, വിമാനത്താവള പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രവും നവീകരണ പദ്ധതിയുടെ ഭാഗമായി മാറ്റും. വികസനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉത്തർദം ദമിൽ നിന്നുള്ള ബിജെപി എംഎൽഎ സൗരവ് സിക്ദാർ പറഞ്ഞു.

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന രണ്ടാം റൺവേയ്‌ക്ക് സമീപമാണ് പള്ളിയുടെ സ്ഥാനം. എന്നാൽ പാർക്കിംഗ് ഏരിയയിൽ നിന്നും വിമാനങ്ങൾ ഒന്നാം റൺവേയിലേക്ക് പോകുന്നത് മസ്ജിദിന് സമീപത്ത് കൂടിയാണ്. ഇത് വലിയ സുരക്ഷ പ്രശ്നമുണ്ടാക്കുന്നു എന്ന് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ലാൻഡിംഗ്, ടേക്ക്-ഓഫ് സമയത്ത് റൺവേ ഉപയോഗത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
1890 ലാണ് മസ്ജിദ് നിർമിച്ചത്. 1924 ൽ ബ്രിട്ടീഷുകാരാണ് വിമാനത്താവളം നിർമ്മിച്ചത്. പിന്നീട് 1960 കളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കലിലൂടെ റൺവേ വികസിപ്പിച്ചപ്പോൾ, പള്ളി വിമാനത്താവള പരിധിക്കുള്ളിൽ എത്തുകയായിരുന്നു. സിഐഎസ്എഫ് കർശന മേൽനോട്ടത്തിലാണ് പള്ളിയുടെ പ്രവർത്തനം. സുരക്ഷ കണക്കിലെടുത്ത് ബാങ്ക്ര പ്രദേശത്ത് നിന്നുള്ള 25 വിശ്വാസികൾക്ക് മാത്രമേ നിസ്കാരത്തിന് അനുമതിയുളളൂ. വെള്ളിയാഴ്ചകളിൽ 80 പേർക്ക് പ്രവേശിക്കാം. കർശന സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന്റെ ബസിലാണ് മസ്ജിദിസലേക്ക് ആളുകളെ കൊണ്ടുപോകുന്നത്.















