വിമാനത്തിലെ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്; ഇ.പി.ജയരാജന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു എന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സിപിഎം നേതാവ് ഇ.പി. ജയരാജന്‍ ആക്രമിച്ചു എന്ന് ഫര്‍സീന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് കേസ് എഴുതിത്തള്ളി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ ഫര്‍സീന്‍ മജീദ് കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തിരുവന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വലിയതുറ എസ്എച്ച്ഒയ്‌ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

2022 ജൂണ്‍ 13നാണ് കേസിനാപ്ദമായ സംഭവം. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇന്‍ഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍.കെ. നവീന്‍കുമാര്‍ എന്നിവര്‍ പ്രതിഷേധിക്കുകയായിരുന്നു. അന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജന്റെ പരാതിയില്‍ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ശബരീനാഥന്‍ എന്നിവരാണ് പ്രതികള്‍. എന്നാല്‍ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ജയരാജനെതിരെയും കേസെടുത്തിരുന്നു.

Share