ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ട്രിച്ചി (തിരുച്ചിറപ്പള്ളി) ഈസ്റ്റ് മണ്ഡലത്തിൽ വിജയിക്കെതിരെ മത്സരിച്ച ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാനാർത്ഥി ഡോ. ഇനിഗോ എസ്. ഇരുദയരാജാണ് കോടതിയെ സമീപിച്ചത്. ഗുരുതരമായ നിയമപരമായ പിഴവുകളും അഴിമതിയും ചൂണ്ടിക്കാട്ടി വിജയിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 27,416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയ് ഇവിടെ നിന്നും വിജയിച്ചത്.
വിജയ് തന്റെ പേരിൽ നിലവിലുള്ള കേസുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയ ചെലവുകളുടെ കൃത്യമായ വിശദാംശങ്ങൾ ബോധിപ്പിച്ചിട്ടില്ല, എന്നിവയാണ് പ്രധാന ആരോപണങ്ങൾ. പ്രചാരണ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയ് അഴിമതിയും പെരുമാറ്റച്ചട്ട ലംഘനവും നടത്തി എന്നും ആരോപണമുണ്ട്.
ട്രിച്ചി ഈസ്റ്റിന് പുറമെ പെരമ്പൂർ മണ്ഡലത്തിൽ നിന്നും വിജയ് മത്സരിച്ച് വിജയിച്ചിരുന്നു. തുടർന്ന് അദ്ദേഹം ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെച്ചതിനെ തുടർന്ന് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ ഉപതിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും, വിജയിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഇരുദയരാജ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് കോടതി ഉടൻ പരിഗണിച്ചേക്കും.
മെയ് 4-ന് ഫലം വന്നപ്പോൾ വിജയിന്റെ തമിഴഗ വെട്രി കഴകം (ടിവികെ) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് (118 സീറ്റുകൾ) കുറവായിരുന്നു. തുടർന്ന് കോൺഗ്രസ്, വിസികെ, ഐയുഎംഎൽ, സിപിഐഎം, സിപിഐ എന്നീ പാർട്ടികളുടെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കുകയായിരുന്നു.















