പാകിസ്ഥാന്റെ ചാര ഉപഗ്രഹങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി; 449 കോടി രൂപയുടെ അത്യാധുനിക ജാമര്‍ സംവിധാനവുമായി നാവികസേന

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ആധുനിക യുദ്ധങ്ങളില്‍ മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നലുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തില്‍ ശത്രുരാജ്യത്തിന്റെ ഉപഗ്രഹ സിഗ്‌നലുകളെ തടസ്സപ്പെടുത്താന്‍ കഴിഞ്ഞാല്‍ അവരുടെ ആക്രമണ ശേഷിയെ ഗണ്യമായി കുറയ്‌ക്കാനാകും. ഈ ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നാവികസേന പുതിയ ജാമിംഗ് സംവിധാനം വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ നാവികസേനയുടെ 20 യുദ്ധക്കപ്പലുകളില്‍ സ്ഥാപിക്കുന്നതിനായി അത്യാധുനിക ജാമിംഗ് സംവിധാനം വികസിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം 449 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ബെംഗളൂരു ആസ്ഥാനമായുള്ള അക്കോഡ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും പ്രതിരോധ മന്ത്രാലയവും ഇതിനായുള്ള കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അടുത്തിടെ പാകിസ്ഥാന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതായും ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അവയ്‌ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം ശ്രദ്ധ നേടുന്നത്.

‘എന്‍ഹാന്‍സ്ഡ് കപ്പാബിലിറ്റി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം’ എന്ന പേരിലുള്ള തദ്ദേശീയ ജാമിംഗ് സംവിധാനമാണ് വികസിപ്പിക്കുന്നത്. ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം സിഗ്‌നലുകളെ തടസ്സപ്പെടുത്തുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയും.

ലോകത്തിന്റെ ഏത് ഭാഗത്തും കൃത്യമായ സ്ഥാനനിര്‍ണയം നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ഇത്. മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുന്നത് ഇതുവഴിയാണ്. ഇന്ത്യ വികസിപ്പിക്കുന്ന പുതിയ ജാമിംഗ് സംവിധാനം ശത്രു ഉപഗ്രഹങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ കൈമാറുന്നതിലൂടെ അവയുടെ പ്രവര്‍ത്തനം വഴിതെറ്റിക്കുമെന്നാണ് വിലയിരുത്തല്‍.

ഇതോടെ ഉപഗ്രഹങ്ങളുടെ നിര്‍ദേശങ്ങള്‍ ആശ്രയിക്കുന്ന മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ തെറ്റായ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കൂടാതെ ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ശത്രുരാജ്യങ്ങളുടെ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. ഭാവിയിലെ ഇലക്ട്രോണിക് യുദ്ധങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന നിര്‍ണായക ചുവടുവെപ്പായാണ് ഈ പദ്ധതിയെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Share