രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനത്തില്‍ സമഗ്ര അഴിച്ചുപണി അനിവാര്യമാണെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിലേക്കുള്ള സംഭാവനകള്‍ വകമാറ്റിയെന്ന ആരോപണങ്ങളും ഏഴ് കോടി രൂപയുടെ ക്രമക്കേട് വിവാദവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരവാദിത്വമില്ലായ്മയും മേല്‍നോട്ടത്തിലെ വീഴ്ചയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് മിശ്ര പറഞ്ഞു. നിലവിലെ ഭരണരീതി ഔദ്യോഗിക ചട്ടക്കൂടിന് അനുസൃതമല്ലെന്നും, സന്നദ്ധപ്രവര്‍ത്തകരെ ആശ്രയിച്ചുള്ള അനൗദ്യോഗിക സംവിധാനമാണ് പല കാര്യങ്ങളിലും പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിര്‍വചിക്കുന്ന രേഖാമൂലമുള്ള ഉത്തരവുകള്‍ നിലവിലില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

2023 മുതല്‍ 2025 വരെ സംഭാവനകള്‍ എണ്ണുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അവ പൂര്‍ണമായി പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തര്‍ സമര്‍പ്പിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലും ബാങ്കുകളിലേക്ക് മാറ്റുന്നതിലും കൂടുതല്‍ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും നൃപേന്ദ്ര മിശ്ര അഭിപ്രായപ്പെട്ടു.

അതേസമയം, ക്ഷേത്ര സംഭാവനയില്‍ ഏഴ് കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യം പുറത്തുകൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

Share