ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശുന്നതിനായി കൈമാറിയ നടപടികളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ പ്രമുഖരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നീങ്ങുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്തിനെയും മുന്‍ ബോര്‍ഡ് അംഗങ്ങളായ അജികുമാര്‍, സന്തോഷ് എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ദ്വാരപാലക ശില്‍പങ്ങളുടെയും സ്വര്‍ണപ്പാളികളുടെയും കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ ഭരണതലത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി അന്വേഷണസംഘം വിലയിരുത്തുന്നു.

സ്വര്‍ണപ്പാളികള്‍ കൈമാറിയ നടപടിക്രമങ്ങളില്‍ അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചതായും അറിയുന്നു. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ 2025-ല്‍ ദ്വാരപാലക ശില്‍പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണം പൂശുന്നതിനായി കൈമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന പ്രധാന വിവരം.

സംഭവത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ സാധ്യത അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവര്‍, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29-നകം സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി അന്വേഷണസംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. അതിനുമുമ്പായി ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നിലവിലെ നീക്കം.

Share