കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും നിരോധിത വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതായി. കുളിമുറിക്ക് സമീപം ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് പുതിയ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജയില്‍ പരിസരത്ത് നടത്തിയ പരിശോധനയ്‌ക്കിടെയാണ് മൊബൈല്‍ ഫോണ്‍ കുപ്പിക്കുള്ളില്‍ സൂക്ഷിച്ച് മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഫോണിനൊപ്പം സിം കാര്‍ഡ്, ചാര്‍ജിംഗ് കേബിള്‍, ഹെഡ്‌ഫോണ്‍, പവര്‍ബാങ്ക് എന്നിവയും അധികൃതര്‍ കണ്ടെടുത്തു.

സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ആരാണ് ജയിലിനുള്ളില്‍ എത്തിച്ചതെന്നും ആരാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന് മുമ്പും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നിരവധി തവണ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുള്ള സാഹചര്യത്തില്‍, നിരോധിത ഉപകരണങ്ങള്‍ എങ്ങനെ അകത്തേക്ക് എത്തുന്നുവെന്ന ചോദ്യവും വീണ്ടും ഉയരുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജയില്‍ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയാകുകയാണ്.

Share