യുവതി സ്കൂട്ടർ ഓടിച്ച് ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനെത്തിയ യുവതിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പാലക്കാട് ആലത്തൂർ സബ് ആർ.ടി.ഒ ഓഫീസിലാണ് സംഭവം. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് യുവതിക്കും വാഹനയുടമയാ ഭർത്താവിനും 5,000 രൂപ വീതം പിഴ ചുമത്തി. ഇതോടെ ദമ്പതികൾക്ക് ആകെ 10,000 രൂപ പിഴയായി അടയ്‌ക്കേണ്ടി വന്നു.
പരീക്ഷ എഴുതാനായി യുവതി ഇരുചക്രവാഹനത്തിൽ ആർ.ടി.ഒ ഓഫീസിലെത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വാഹനം തടഞ്ഞുനിർത്തി രേഖകൾ പരിശോധിക്കുകയായിരുന്നു. ലേണേഴ്സ് ലൈസൻസ് നേടുന്നതിന് മുമ്പേ പൊതുനിരത്തിൽ വാഹനം ഓടിച്ചെത്താണ് നടപടിക്ക് കാരണമായത്.
ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് പൊതുനിരത്തിൽ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും നടപടികളും തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















