കൊച്ചി: നിയമാനുസൃത രേഖകളില്ലാതെ കേരളത്തിൽ താമസിച്ച് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാമിനെയാണ് കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ കഴിഞ്ഞ ഒരു മാസത്തോളമായി എറണാകുളം ജില്ലയിലെ മേതല, വണ്ടമറ്റത്തുള്ള ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിദേശ പൗരൻ ആവശ്യമായ രേഖകളില്ലാതെ ജോലി ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മുഹമ്മദ് റാത്തോൺ അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്നും മതിയായ രേഖകൾ ഇയാളുടെ പക്കലില്ലെന്നും പൊലീസ് പറഞ്ഞു.
ഇയാൾ കേരളത്തിലെത്തിയ സാഹചര്യം, ആരുടെ സഹായത്തോടെയാണ് ജോലി ലഭിച്ചത്, നിയമവിരുദ്ധമായി അതിർത്തി കടന്നതെങ്ങനെ എന്നതടക്കമുളള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ജോലിക്ക് നിയോഗിച്ച സ്ഥാപനത്തിന്റെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും ഇമിഗ്രേഷൻ അധികൃതരുടെയും സഹായം തേടാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.















