പാലക്കാട്: ചാലിശ്ശേരിയിൽ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവായ ഷിഹാബുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വസ്ത്രം നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പീഡനശ്രമത്തിനിടെ കുട്ടി ഉറക്കെ നിലവിളിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തുകയും തുടർന്ന് വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പോക്‌സോ നിയമം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് ഷിഹാബുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















