തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം ഗുണ്ടായിസം; അഡ്വ. വി.വി. രാജേഷിന് നേരെ കയ്യേറ്റം; പരിക്കേറ്റ മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും ചികിത്സയിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിനുള്ളിൽ  സിപിഎം ഗുണ്ടായിസം. സംഘർഷത്തിൽ  മേയർ അഡ്വ. വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ ആശ നാഥിനും ബിജെപി കൗൺസിലർമാർക്കും പരിക്കേറ്റു.

മേയറെ തടയാൻ സിപിഎം കൗൺസിലർമാർ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മേയർ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധവുമായി സിപിഎം കൗൺസിലർമാർ എത്തിയത്. ഇതോടെ കോർപ്പറേഷൻ ഓഫീസിനുള്ളിൽ തർക്കവും ഉന്തുംതള്ളലും ഉണ്ടായി. സിപിഎം ആക്രമണത്തിൽ പരിക്കേറ്റ  മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്,

കഴിഞ്ഞ ദിവസം  ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  കോർപ്പറേഷന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന തരത്തിൽ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമം. ജനവിധിയെ അംഗീകരിക്കാതെ കോർപ്പറേഷന്റെ പ്രവർത്തനം തടസപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. സംഘർഷത്തെ തുടർന്ന് കോർപ്പറേഷൻ ഓഫീസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മേയർ സ്ഥാനത്തെത്തിയത്. വി.വി. രാജേഷ് മേയറായി ചുമതലയേറ്റതിന് പിന്നാലെ മുൻ ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും പൊളിച്ചടുക്കി കൊണ്ടിരിക്കുകയാണ്. കുറഞ്ഞ കാലത്തിനുള്ള പുതിയ ഭരണസമിതി നേടിയ ജനസ്വീകാര്യതയിലും സിപിഎം കടുത്ത അസ്വസ്ഥരാണ്.  സംസ്ഥാന ഭരണവും തലസ്ഥാന ഭരണവും ഒരുപോലെ നഷ്ടമായതോടെ നിക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് സിപിഎം. ഇതിന്റെ തുടർച്ചയാണ് കോർപ്പറേഷൻ ഓഫീസിൽ കാണാനായത്.

Share