കോഴിക്കോട്: ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റീൽസ് ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ പുറത്തിറക്കി.
യൂണിഫോം ധരിച്ചും വകുപ്പിന്റെ ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസുകൾ ചിത്രീകരിക്കുന്നതിനാണ് പ്രധാനമായും വിലക്ക്. യൂണിഫോം ധരിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്കായി റീൽസുകൾ നിർമ്മിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശം നൽകി.
വകുപ്പിന്റെ വാഹനങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് സേവനവുമായി ബന്ധമില്ലാത്ത വീഡിയോകൾ ചിത്രീകരിക്കാനും അനുമതിയില്ല. വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സേനാംഗങ്ങൾ യൂണിഫോം ധരിച്ച് സാമൂഹികമാധ്യമങ്ങളിൽ റീൽസുകൾ പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ഫയർഫോഴ്‌സിന്റെ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും സുരക്ഷാ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി ഔദ്യോഗികമായി റീൽസുകൾ ചിത്രീകരിക്കുന്നതിന് നിയന്ത്രണമില്ലെന്നും അധികൃതർ വ്യക്തമാക്കി.














