അയോധ്യ: അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് ഭക്തർ സമർപ്പിച്ച 200 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാതായെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രത്യേക അന്വേഷണസംഘം (SIT) കണ്ടെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. ട്രസ്റ്റിന്റെ രേഖകളും ലോക്കറുകളും പരിശോധിച്ച ശേഷമാണ് ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന പ്രാഥമിക കണ്ടെത്തൽ അന്വേഷണസംഘം മുന്നോട്ടുവെച്ചത്.
വിശ്വ സിന്ധി സേവാ സമാജ് പ്രസിഡന്റ് രാജു മൻദ്വാനി ഉന്നയിച്ച ആരോപണങ്ങളോടെയായിരുന്നു വിവാദത്തിന് തുടക്കമായത്. 2021-ൽ എട്ട് വെള്ളിക്കട്ടകൾ (ആകെ 200 കിലോഗ്രാം) ക്ഷേത്രത്തിന് സമർപ്പിച്ചെങ്കിലും അതിന്റെ രസീതോ രേഖകളോ ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ‘വെള്ളിക്കട്ടകൾ മോഷ്ടിക്കപ്പെട്ടു’ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എസ്ഐടി കണ്ടെത്തിയത്. ട്രസ്റ്റിന്റെ നിശ്ചിത നടപടിക്രമപ്രകാരം, ലഭിച്ച വെള്ളിക്കട്ടകൾ സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (Security Printing and Minting Corporation of India)-ലേക്ക് ഉരുക്കുന്നതിനായി കൈമാറിയതായും അതിന്റെ രേഖകൾ ട്രസ്റ്റിലും എസ്‌പിഎംസിഐഎല്ലിലും ലഭ്യമാണെന്നും അന്വേഷണസംഘം കണ്ടെത്തി. ബോക്സ് നമ്പർ 10 മുതൽ 17 വരെ സൂക്ഷിച്ചിരുന്ന വെള്ളിക്കട്ടകൾ ട്രസ്റ്റിന്റെ കസ്റ്റഡിയിലിരിക്കെയാണ് ഉരുക്കിയതെന്ന് രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് അവ സുരക്ഷിതമായ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതായും എസ്‌ഐടി സ്ഥിരീകരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റിന്റെ സ്റ്റോക്ക് രജിസ്റ്ററുകൾ, സംഭരണ രേഖകൾ, കൈമാറ്റ രേഖകൾ എന്നിവയ്‌ക്കൊപ്പം 2026 ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങളും എസ്‌ഐടി പരിശോധിച്ചു. ഇതിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ‘വെള്ളിക്കട്ടകൾ കാണാതായി’ എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായത് .മുംബൈ ആസ്ഥാനമായുള്ള വ്യവസായി അനിൽ വിശ്വകർമ നൽകിയ വെള്ളി മാലയും ഒരു ജോഡി ചരൺ പാദുകങ്ങളും ട്രസ്റ്റിന്റെ പക്കലുണ്ടെന്നും സുരക്ഷിതമായി അവരുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ക്ഷേത്രത്തിലെ സംഭാവനകളുടെ കൈകാര്യം സംബന്ധിച്ച ചില ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ചില കേസുകളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെളിവില്ലാതെ അയോധ്യയെയും ശ്രീരാമക്ഷേത്രത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോയെന്നും സംശയവും ശക്തമാകുകയാണ്.