ഡാലസ്: ലോക ഫുട്ബോളിൽ വീണ്ടും ചരിത്രം കുറിച്ച് ലയണൽ മെസി. 2026 ഫിഫ ലോകകപ്പിൽ ജോർദാനെതിരായ മത്സരത്തിൽ നേടിയ അതിമനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ കരിയറിലെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണം 72 ആയി ഉയർത്തിയ അർജന്റീനൻ നായകൻ, ബ്രസീലിന്റെ ഇതിഹാസ താരം ജൂനിഞ്ഞോ പെർനംബുക്കാനോയുടെ റെക്കോർഡിനൊപ്പമെത്തി.
ജോർദാനെതിരെ അർജന്റീന 3-1ന് ജയിച്ച മത്സരത്തിലാണ് മെസിയുടെ ചരിത്രഗോൾ പിറന്നത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഫ്രീകിക്ക് എതിർഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് വലയിലെത്തിയത്.
ഈ ഗോളോടെ കരിയറിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മെസി സംയുക്ത മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 72 ഫ്രീകിക്ക് ഗോളുകളുമായി ജൂനിഞ്ഞോ പെർനംബുക്കാനോയ്‌ക്കൊപ്പമാണ് ഇപ്പോൾ മെസി.
ഫ്രീകിക്ക് ഗോളുകളുടെ എക്കാലത്തെയും പട്ടികയിൽ ബ്രസീലിന്റെ മാർസെലീനോ കരിയോകയാണ് 78 ഗോളുകളുമായി ഒന്നാമത്. 75 ഗോളുകളുമായി റോബർട്ടോ ദിനമിറ്റെ രണ്ടാം സ്ഥാനത്തുമുണ്ട്. ഇനി ഈ രണ്ട് ബ്രസീലിയൻ ഇതിഹാസങ്ങളുടെ റെക്കോർഡുകളാണ് മെസിയുടെ ലക്ഷ്യം.
ഫുട്ബോൾ ലോകത്ത് ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് എന്ന വിശേഷണം വർഷങ്ങളായി സ്വന്തമാക്കിയ മെസി, ക്ലബിനും ദേശീയ ടീമിനുമായി നിർണായക മത്സരങ്ങളിലടക്കം നിരവധി തവണ ഫ്രീകിക്കിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 39-ാം വയസ്സിലും പന്തിൽ അതേ നിയന്ത്രണവും കൃത്യതയും നിലനിർത്തുന്ന മെസി, ഓരോ മത്സരത്തിലും പുതിയ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്.
2026 ലോകകപ്പിൽ അർജന്റീനയുടെ കിരീട പ്രതീക്ഷകൾക്ക് ചിറകേകുന്നതിനൊപ്പം, വ്യക്തിഗത റെക്കോർഡുകളിലും മെസി പുതിയ അധ്യായങ്ങൾ എഴുതുകയാണ്. ഇനി വെറും ആറ് ഫ്രീകിക്ക് ഗോളുകൾ കൂടി നേടിയാൽ എക്കാലത്തെയും ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ ഫുട്ബോൾ താരമെന്ന റെക്കോർഡും അർജന്റീനൻ ഇതിഹാസത്തിന്റെ പേരിലാകും.















