‘പാലക്കാട് കോളറ സ്ഥിരീകരിച്ചിട്ടില്ല’; മന്ത്രിയെ തിരുത്തിയ ഡിഎംഒയെ വയനാട്ടിലേക്ക് മാറ്റി

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: കോളറ സംബന്ധിച്ച പ്രസ്താവനയിൽ ആരോഗ്യമന്ത്രിയെ തിരുത്തിയ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി റോഷിന് സ്ഥലംമാറ്റം. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടായാണ് നിയമനം.

പാലക്കാട് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യ മന്ത്രി കെ . മുരളീധരന്റെ പ്രസ്താവന ഡിഎംഒ ഡോ. ടി.വി റോഷ് പരസ്യമായി തിരുത്തിയതിനെ തുടർന്നാണ് നടപടി എന്ന വിലയിരുത്തൽ ഉയരുന്നത്. സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദത്തിനും വഴിവെച്ചിരുന്നു.

പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ഡിഎംഒ രംഗത്തെത്തി. ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾക്ക് കോളറ സംശയമുണ്ടായിരുന്നുവെങ്കിലും പരിശോധനാഫലത്തിൽ രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചതായാണ് ഡിഎംഒ വ്യക്തമാക്കിയത്.

വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരുടെയും സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് പിന്നീട് തിരുത്തി അറിയിച്ചു. രണ്ട് പേർക്ക് കോളറയുടെ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും മൈക്രോബയോളജി പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചില്ലെന്നും വകുപ്പ് വിശദീകരിച്ചു.

ഡിഎംഒയുടെ അപ്രതീക്ഷിത സ്ഥലംമാറ്റം ആരോഗ്യവകുപ്പിനകത്തും രാഷ്‌ട്രീയ വൃത്തങ്ങളിലും ചർച്ചയാകുകയാണ്.

Share