പത്തനംതിട്ട: അമേരിക്കൻ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ സംഘടനയായ തിമോത്തി ഇനിഷ്യേറ്റീവിന്റെ കേരള ബന്ധം ശക്തമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫെറാ നിയമം മറികടന്ന് രാജ്യത്ത് മതപരിവർത്തനത്തിനായി 92.55 കോടി രൂപ ചെലവഴിച്ചെന്ന കേസിൽ തിമോത്തി ഇനിഷ്യേറ്റീവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ രാജ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഭദ്രതയ്‌ക്കും ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അമേരിക്കയിലെ നോർത്ത് കരോലിന ആസ്ഥാനമായ തിമോത്തി ഇനിഷ്യേറ്റീവിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ജൊനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നിവർ അന്വേഷണ പരിധിയിലാണെന്ന് ഇഡി അറിയിച്ചു. ഇവരിൽ പലർക്കും കേരളവുമായി അടുത്ത ബന്ധമുണ്ടെന്നും സംസ്ഥാനത്തെ ചില പെന്തക്കോസ്ത് സഭകളിലേക്ക് പണം കൈമാറിയതായും അന്വേഷണ ഏജൻസി സംശയിക്കുന്നു.
മലയാളിയായ അജിത് വർഗീസ് മത്തായി സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതായും, വർഗീസ് ചാക്കോ ഛത്തീസ്ഗഡിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആസാമിലെ പണമിടപാടുകൾ ബബ്ലു കുർമിയും, എ.ടി.എം. വഴി പണം പിൻവലിക്കുന്നതിൽ സുപ്രീം ജോയും സഹായിച്ചിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഛത്തീസ്ഗഡിലെയും ആസാമിലെയും നക്‌സൽ സ്വാധീന മേഖലകളിൽ പ്രവർത്തിച്ചിരുന്ന ചില മലയാളി പെന്തക്കോസ്ത് മിഷനറിമാർക്ക് ലഭിച്ചിരുന്ന വിദേശ സാമ്പത്തിക സഹായത്തിന്റെ ഉറവിടവും തിമോത്തി ഇനിഷ്യേറ്റീവ് വഴിയാണോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
വിദേശ സംഭാവന സ്വീകരിക്കാൻ ആവശ്യമായ നിയമാനുസൃത രജിസ്ട്രേഷൻ ഇല്ലാതെയാണ് സംഘടന പണം സ്വീകരിച്ചത്. 2019 മുതൽ ആയിരത്തിലധികം അമേരിക്കൻ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ എ.ടി.എമ്മുകളിൽ നിന്ന് ഏകദേശം 100 കോടി രൂപ പിൻവലിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഏപ്രിലിൽ നടത്തിയ റെയ്ഡിൽ രണ്ട് ഡസനിലധികം അമേരിക്കൻ ഡെബിറ്റ് കാർഡുകളും 40 ലക്ഷത്തിലധികം രൂപയും ഇഡി പിടിച്ചെടുത്തു. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും ഓൺലൈൻ അക്കൗണ്ടിംഗ് രേഖകളും പിടിച്ചെടുത്തിരുന്നു. ഇവയുടെ പരിശോധനയിൽ രാജ്യവ്യാപകമായി പ്രവർത്തിച്ചിരുന്ന സമാന്തര സാമ്പത്തിക ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
കേരളത്തിനും കർണാടകത്തിനും പുറമെ നക്‌സൽ സ്വാധീന മേഖലയായ ഛത്തീസ്ഗഡിലെ ബസ്തർ, ധംതരി എന്നിവിടങ്ങളിലും സംഘടന വൻതോതിൽ പണം ചെലവഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുണ്ട്. മാവോ-നക്‌സൽ സ്വാധീന മേഖലകളിലേക്കും ഇവർ സാമ്പത്തിക സഹായം എത്തിച്ചിരുന്നു.
ബെംഗളൂരു വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയ്‌ക്കിടെ മൈക്ക മാർക്ക് പിടിയിലായതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഇയാളിൽ നിന്ന് മാത്രം 24 അമേരിക്കൻ ഡെബിറ്റ് കാർഡുകൾ പിടിച്ചെടുത്തതിനെ തുടർന്നാണ് സംഘത്തിലെ മറ്റ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഡെബിറ്റ് കാർഡുകളുടെ വിതരണവും സാമ്പത്തിക കാര്യങ്ങളും ഏകോപിപ്പിച്ചിരുന്നത് മൈക്ക മാർക്കാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.















