ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ നഗരമായ സ്റ്റേഡെയില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്ക് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മറ്റ് പ്രതികളാരും ഒളിവിലില്ലെന്നും പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്നും പൊലീസ് അറിയിച്ചു.

നഗരമധ്യത്തിന് പുറത്തുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ പൊലീസ് സന്നാഹം വിന്യസിച്ച് വ്യാപക പരിശോധന നടത്തി. ഏകദേശം 50,000 പേര്‍ താമസിക്കുന്ന സ്റ്റേഡെ നഗരം ഹാംബര്‍ഗിന് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വമായാണ് ജര്‍മനിയില്‍ ഇത്തരത്തിലുള്ള കൂട്ടവെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ചില ശ്രദ്ധേയമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

2023-ല്‍ ഹാംബര്‍ഗിലെ യഹോവയുടെ സാക്ഷികളുടെ ആരാധനാലയത്തില്‍ നടന്ന വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യുകയും ചെയ്തു. അതേസമയം, 2016-ല്‍ മ്യൂണിക്കില്‍ നടന്ന വെടിവെപ്പില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. സ്റ്റേഡെയിലെ ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Share