‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: രാത്രിയിൽ ബന്ധുവിനൊപ്പം നടന്നുപോകുന്നതിനിടെ അജ്ഞാതൻ പിന്തുടർന്ന് അശ്ലീലമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി കന്നഡ നടിയും ബിഗ് ബോസ് കന്നഡ മുൻ മത്സരാർത്ഥിയുമായ ദിവ്യ സുരേഷ്. ഞായറാഴ്ച രാത്രി ഉണ്ടായ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെയാണ് നടി വെളിപ്പെടുത്തിയത്.   സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവർ ആശങ്ക രേഖപ്പെടുത്തി.

രാത്രി ഏകദേശം 11.30-ഓടെയാണ് സംഭവം. ബന്ധുവിനൊപ്പം കാറിലേക്ക്  കയറാൻ നടന്നു പോകുന്നതിനിടെയാണ് അജ്ഞാതൻ പിന്നാലെ വന്നതെന്ന് ദിവ്യ സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. അശ്ലീലമായ രീതിയിൽ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ചോദ്യം ചെയ്തെങ്കിലും അയാൾ പ്രവർത്തി തുടർന്നു. തങ്ങൾ കാറിൽ കയറുന്നതുവരെ ഇയാൾ പിന്തുടർന്നുവെന്നും അവർ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോയും ദിവ്യ സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ബന്ധു പോലീസിനെ വിളിക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. പിന്നീട് ഈ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്ന് അപ്രത്യക്ഷമായി. ബെംഗളൂരു പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് അവർ കുറിപ്പ് പങ്കുവെച്ചത്.

രാത്രിയിൽ നടന്നുപോകുന്നു എന്ന ഒറ്റ കാരണത്താൽ ഒരു സ്ത്രീയും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരരുതെന്നും വാഗ്ദാനം ചെയ്യുന്ന സുരക്ഷ എവിടെയാണെന്നും ദിവ്യ ചോദിച്ചു.

2021-ൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് കന്നഡ എട്ടാം സീസണിലൂടെയാണ് ദിവ്യ സുരേഷ് കൂടുതൽ ശ്രദ്ധ നേടിയത്. നന്ന ഹെന്തി എംബിബിഎസ്, ജോഡി ഹക്കി എന്നീ ടെലിവിഷൻ പരമ്പരകളിലും നിരവധി കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2017-ൽ മിസ് ഇന്ത്യ സൗത്ത് കിരീടവും ദിവ്യ സുരേഷ് നേടിയിരുന്നു.

സംഭവത്തിൽ ബെംഗളൂരു പോലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നടിയുടെ ആരോപണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

Share