മദ്രസകൾ മറയാക്കി യുവാക്കളെ തീവ്രവൽക്കരിക്കാൻ ശ്രമം;  ജെയ്‌ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലിനെതിരെ എടിഎസിന്റെ ഓപ്പറേഷൻ; എട്ട് പേർ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

അഹമ്മദാബാദ്: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ എട്ട് സ്ലീപ്പർ സെൽ അംഗങ്ങൾ ഗുജറാത്ത് എടിഎസിന്റെ പിടിയിൽ.  ഗുജറാത്തിലെ ബനസ്‌കാന്ത, പാടൻ, നവ്സാരി ജില്ലകളിലും മധ്യപ്രദേശിലെ ദേവാസിലുമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്,

ഗുജറാത്തിൽ ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് ശക്തമായ സ്ലീപ്പർ സെൽ ശൃംഖല രൂപീകരിക്കാൻ പ്രതികൾ പ്രവർത്തിച്ചിരുന്നതായി എടിഎസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും 18 മുതൽ 40 വയസ് വരെ പ്രായമുള്ളവരാണ്.

അന്വേഷണത്തിൽ പുറത്തുവന്ന നിർണായക വിവരങ്ങൾ പ്രകാരം, പാടനിലെ ജാമിയ അബുൽ ഹസൻ മദ്രസയും നവ്സാരിയിലെ ജാമിയ റഹ്മാനിയ ഖംബിയയുമുൾപ്പെടെയുള്ള മത-വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. പ്രതികൾ ഇപ്പോൾ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഭീകരപ്രവർത്തനങ്ങൾ, ഭീകര ഫണ്ടിംഗ്, ഗൂഢാലോചന, നിരോധിത ഭീകരസംഘടനയുമായുള്ള ബന്ധം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരശൃംഖലകളെ കണ്ടെത്തി തകർക്കുന്നതിനുള്ള രാജ്യവ്യാപക നടപടികളുടെ ഭാഗമായാണ് ഓപ്പറേഷനെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. പാക് ഭീകരസംഘടനകളുമായുള്ള പ്രതികളുടെ ബന്ധം, സാമ്പത്തിക ഇടപാടുകൾ, ആശയവിനിമയം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Share